Showing posts with label kavitha. Show all posts
Showing posts with label kavitha. Show all posts

Sunday, April 1, 2012

യമദേവനൊരു കുറിമാനം

പ്രീയപ്പെട്ട യമദേവാ,
താങ്കള്‍ ഒരിക്കല്‍ വന്ന് എന്നെ വിളിച്ചതാണ്
കൂടെ വരാന്‍
ഉടുമുണ്ട് ഉരിഞ്ഞു കളയേണ്ടതുണ്ടൊ കൂടെ വരാന്‍
എന്നുമാത്രമെ ഞാന്‍ ചോദിച്ചുള്ളു.
അത് താങ്കള്‍ക്ക്  ഇഷ്ടപ്പെട്ടില്ലെന്നു വ്യക്തം
അല്ലെങ്കില്‍ ഇതെഴുതാന്‍ ഞാനുണ്ടാവില്ലല്ലൊ.
ഏതായാലും അടുത്തതവണ താങ്കളെന്നെ
നിരാശപ്പെടുത്തുകയില്ലെന്നു കരുതുന്നു.
സ്നേഹപൂര്‍വ്വം,
       -പ്രത്യാശിച്ചു മടുത്തു പോയ ഒരു ജീവന്‍   

Saturday, March 24, 2012

പാര്‍ടി വിലക്ക്

വിപ്ലവകാരിയായിരുന്ന എന്‍റെ അപ്പുപ്പന്
എപ്പോഴാണ് വിമതപട്ടം ചാര്‍ത്തിക്കിട്ടിയതെന്ന്
എനിക്കറിയില്ല.
ഒറ്റുകാരനായി ഒതുക്കപ്പെട്ട്,
ഒറ്റപ്പെടലിന്‍റെ മരുനിലങ്ങളില്‍ ഒറ്റയ്ക്കു നടന്ന്
പതുക്കെയദ്ദേഹം വൃദ്ധനായി.
ഇപ്പോള്‍ വാര്‍ദ്ധക്യത്തിന്‍റെ അവശതയിലാണ്.
എന്‍റെ ദുരിതബാലൃത്തില്‍
എന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട്.
എന്‍റെ ഷുഭിത യൗവ്വനത്തിലെ
വിപ്ലവ വ്യാമോഹങ്ങളില്‍
എന്നെ ഒരുപാടു സഹിച്ചിട്ടുണ്ട്.
ഒന്നു പോയി കാണണമെന്നുണ്ട്;
പക്ഷെ, പാര്‍ടി വിലക്കു  ലംഘിച്ച്..............?

Sunday, February 26, 2012

4 x 400 മീറ്റര്‍ റിലേ

4 x 400 മീറ്റര്‍ റിലേയില്‍
ആദ്യപാദത്തില്‍ ആദ്യം ഓടിയെത്തിയത്
ഞാനായിരുന്നു.
പക്ഷെ എന്‍റെ ബാറ്റണ്‍ ഏറ്റുവാങ്ങാന്‍
പകരക്കാരനെത്തിയിരുന്നില്ല!
ചുമതലകളുടെ ബാറ്റണും മുറുകെപ്പിടിച്ച്
രണ്ടാം പാദത്തിലും ഓട്ടം തുടര്‍ന്നു.
ഇത്തവണയെത്തിയത് രണ്ടാം സ്ഥാനത്ത്
പകരക്കാരന്‍ അപ്പോഴുമെത്തിയില്ല!
അന്തര്യാമിയായ പരിശീലകന്‍റെ
ആശ്വാസ നിര്‍ദ്ദേശങ്ങള്‍ക്കൊടുവില്‍
മൂന്നാം പാദത്തിലും ഓട്ടം തുടര്‍ന്നു.
ഇത്തവണ മൂന്നാം സ്ഥാനം.
പകരക്കാരനെ അപ്പോഴും കണ്ടില്ല!
അന്തര്യാമിയായവന്‍
'കര്‍മ്മണ്യേവാധികാരസ്ഥേ' യെന്നു കല്പിച്ചു.
നിന്‍റെ ബാറ്റണ്‍ നീ തന്നെ ചുമക്കണമെന്നര്‍ത്ഥം!
നാലാം പാദം ഓടിത്തീര്‍ക്കാനായില്ല.
ജീവിതത്തിന്‍റെ ട്രാക്കില്‍
തളര്‍ന്നു വീണ എന്‍റെ നെഞ്ചെത്ത്
ബാറ്റണെടുത്ത് കുരിശു വരച്ച്
അന്തര്യാമി അപ്രത്യക്ഷനായി!
അല്ലെങ്കിലും അവന്‍ എന്നും
അങ്ങനെ തന്നെയായിരുന്നുവല്ലൊ!

Friday, February 10, 2012

അടുത്തൂണ്‍ സമാധി

ഞാനെന്നും
എന്‍റേതെന്നും
എനിക്കെന്നും ജപിച്ച്
കഠിനതപം ചെയ്ത്
സര്‍ക്കാര്‍ ഗുമസ്ഥനായി
വരസിദ്ധി നേടി!
കാലാന്തരത്തില്‍,
അതിജീവനത്തിന്‍റെ 
കൊടുമുടിക്കയറ്റങ്ങളില്‍
ഒന്നും ഞാനല്ലെന്നും
എനിക്കല്ലെന്നും
എന്‍റേതല്ലെന്നും
തിരിച്ചറിഞ്ഞ്
അടുത്തൂണ്‍ സമാധിയായി!

Saturday, February 4, 2012

മൊഴിമുള്ളുകള്‍

വിശ്വാസം
നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കും.
എല്ലാം ഒരു മായയാണെന്നു
നീ വിശ്വസിക്കുമെങ്കില്‍ മാത്രം!

വ്യാകരണം
കര്‍ത്താവു കൈവിട്ട
ക്രീയാ കുമാരിക്കു
കര്‍മ്മ ദോഷമോ
ജന്‍മ ദോഷമോ!

കീഴടക്കല്‍
അടിച്ചു കീഴടക്കാനായില്ലെങ്കില്‍
സ്നേഹിച്ചു കീഴടക്കണം.
എങ്ങനെയെങ്കിലും കീഴടക്കണം.
കീഴടക്കാനായില്ലെങ്കില്‍
കീഴാളനെന്നു വിളിച്ചേക്കാം!
 

കളഞ്ഞു കുളിക്കല്‍
കളവു പോകാത്തതും
കളഞ്ഞു പോകാത്തതും
കളഞ്ഞു കുളിക്കല്ലേ കൂട്ടുകാരേ!

Monday, January 23, 2012

മൊഴിമുള്ളുകള്‍

അനുസരണം
ആഞ്ജാപിക്കലിന്‍റെ ഭാഷ
അന്നു സംസ്കൃതമായിരുന്നു.
ഇന്ന് ഇംഗ്ലീഷും
ഭാഷയേതായാലും
അനുസരിക്കാനാണ് പറഞ്ഞതെന്ന്
അന്നുമിന്നും അടിമയ്ക്കറിയാം.


മൃഗയാവിനോദം
മൃഗയാവിനോദത്തിന്
ഇരകള്‍ സഹകരിക്കുന്നില്ലെന്ന്
വേട്ടക്കാരുടെ പരാതി!
വേട്ടയാടപ്പെടാന്‍ മുന്നോട്ടു വരുന്ന ഇരകള്‍ക്ക്
മതിയായ സംരക്ഷണം നല്‍കുമെന്ന്
വേട്ടമുഖ്യന്‍!

കദനഭാരം
അവര്‍ വരുമെന്നറിഞ്ഞ്
കരഞ്ഞു കാണിക്കാന്‍ കുറച്ചു കണ്ണീരും
കദനത്തിന്‍റെ ചമയങ്ങളുമൊരുക്കി
ഞാന്‍ കാത്തിരുന്നു.
അവര്‍ ഇതുവരെയും വന്നില്ല.
എത്ര നാളിങ്ങനെയീ കദനഭാരം ചുമക്കും!

Saturday, January 14, 2012

മൊഴിമുള്ളുകള്‍

കടല്‍ യുക്തിവാദികള്‍
കടലില്‍ ജനിച്ച്
കടലില്‍ വളര്‍ന്ന്
കടലിലൊടുങ്ങുന്ന
കടല്‍ജീവികളില്‍ ചിലര്‍ക്ക്
കടലിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവത്രെ!
കടല്‍ യുക്തിവാദികളായിത്തീര്‍ന്നവര്‍
കര കാണാക്കടലളന്നു മുറിച്ച്
കടലലകളിലേറി വരുന്നുണ്ടത്രെ!


ഗര്‍ഭപാത്രം
ജനിച്ചു കഴിഞ്ഞ് ജീവിതമാരംഭിച്ചപ്പോള്‍
ഒരിക്കലും ജനിക്കേണ്ടിയിരുന്നില്ലെന്നു തോന്നി.
ഗര്‍ഭപാത്രത്തിലെ സുഖവും  സ്വാസ്ഥ്യവും
പിന്നെയൊരിക്കലും കിട്ടിയിട്ടേയില്ല.
മരിച്ചുകഴിഞ്ഞാല്‍
വീണ്ടുമൊരു ഗര്‍ഭപാത്രമന്വേഷിക്കണം
പത്തു മാസമെങ്കില്‍ പത്തു മാസമെങ്കിലും
മനുഷ്യനു സ്വസ്ഥമായി കഴിയാമല്ലോ....!


സര്‍വേക്കല്ല്
കാലഭൈരവന്‍ പാതി ജീവിതം അളന്നെടുത്ത്
സര്‍വേക്കല്ല് സ്ഥാപിച്ചത്
എന്‍റെ ഹൃദയത്തിന്‍റെ ഒത്ത നടുക്കായിരുന്നു!
ഒരു  കഴഞ്ച് അല്‍പം മാറ്റി സ്ഥാപിച്ചിരുന്നെങ്കില്‍
കുറച്ചു കാലം കുടെ ഈ ശരീരത്തില്‍ത്തന്നെ
ജീവിക്കാമായിരുന്നു!

Saturday, January 7, 2012

കെ.എസ്.ജോര്‍ജ് പാടുന്നു

മരണം വാതില്ക്കലൊരു നാള്‍
മഞ്ചലുമായി വന്നു നില്‍ക്കുമ്പോള്‍;
       ഒരു വലിയ ശസ്ത്രക്രീയ വേണ്ടിവരുമെന്ന്
       ഒരു ഡോക്ടര്‍!
       ഒരു ചെറിയ  ശസ്ത്രക്രീയ മതിയെന്ന്
       മറ്റൊരു ഡോക്ടര്‍!
       ശസ്ത്രക്രീയയേ വേണ്ടെന്ന്
       മൂന്നാം ഡോക്ടര്‍!
       വിദഗ്ധാഭിപ്രായത്തിനു വിടാമെന്ന്
       നാലാം ഡോക്ടര്‍!
       സമവായത്തിനു ശ്രമിക്കാമെന്ന്
       അഞ്ചാം ഡോക്ടര്‍!
       അറിയിക്കേണ്ടവരെ അറിയിച്ചോളാന്‍
       ആറാം ഡോക്ടര്‍!
ചിറകടിച്ചെന്‍ ചിന്ത തളരും നേരം
തീര്‍ത്ഥജലം തരുമോ...........
തീര്‍ത്ഥജലം തരുമോ...........!

Friday, December 30, 2011

ചൂട്ടു വെളിച്ചം

മുന്നില്‍ പോകുന്നവന്‍റെ ചൂട്ടുവെളിച്ചത്തെ
സദാ ആശ്രയിക്കരുത്.
ചൂട്ടു തെളിക്കാന്‍ ചിലപ്പോളയാള്‍
വിസമ്മതിച്ചുവെന്നു വരാം
ചിലപ്പോളയാള്‍ ചൂട്ടോടെ
കെട്ടു പോയിയെന്നും വരാം.
പിന്നില്‍ വരുന്നവന്‍റെ ചൂട്ടു വെളിച്ചത്തെയും
സദാ ആശ്രയിക്കരുത്.
പിന്നിലെയേതോ തിരിവില്‍
അയാള്‍ ചൂട്ടുമായി അപ്രത്യക്ഷനായിയെന്നു വരാം
ഒരു പിടി ചൂട്ട് സ്വയം കരുതുന്നതാണുത്തമം!
നീ തന്നെ നിന്‍റെ വിളക്കാകുക!


യദാ യദാഹി ധര്‍മ്മസ്യാ....

 "എപ്പോഴെപ്പോഴൊക്കെ  മനുഷ്യന്‍
 കുറച്ചു പണം കൈയില്‍ വച്ച് അഹങ്കരിക്കുന്നുവോ
അപ്പോഴപ്പോഴൊക്കെ ഞാന്‍
പിരിവുകാരനായി അവതരിക്കുന്നു."
എന്‍റെ അഹങ്കാരം കാലാകാലങ്ങളില്‍
തീര്‍ത്തുതന്നു കൊണ്ടിരിക്കുന്ന
പിരിവവതാരങ്ങള്‍ക്കു സ്തുതി!

Saturday, December 24, 2011

പ്രധാന വാര്‍ത്തകള്‍

'ഖുശ്ബു മലയാളസിനിമയില്‍
വീണ്ടും അഭിനയിക്കുന്നു'
'ഐ പി എല്ലില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയേക്കും'
'ഓഹരിവില കുതിക്കുന്നു'
'ഷോറും ഉത്ഘാടനത്തിന്
ഷാരൂക് ഖാന്‍ കൊച്ചിയിലെത്തുന്നു'
എല്ലാം കോരിത്തരിപ്പിക്കുന്ന വാര്‍ത്തകള്‍!
എങ്കിലും കുറച്ച് അപ്രധാന വാര്‍ത്തകള്‍
കൂടെ ആകാമായിരുന്നു;
ഉദാഹരണത്തിന്-
കടം കയറി മുടിഞ്ഞിട്ട്
കയര്‍ക്കുരുക്കിലൊടുങ്ങുന്ന
കര്‍ഷക ജീവിതം പോലെ
എന്തെങ്കിലും...............!


പരാധീനത
കൊളസ്ട്രോള്‍ ലവല്‍
ഷുഗര്‍ ലവല്‍
പ്രഷര്‍ ലവല്‍
എല്ലാം നോര്‍മല്‍!
പരാധീനത്തിന്‍റെ ലവല്‍ മാത്രം
വളരെക്കൂടി നില്‍ക്കുന്നു.
എന്തെങ്കിലും മരുന്നുണ്ടോ വൈദ്യരേ......!
 
കാകളി
ശ്ലഥ കാകളി വൃത്തത്തില്‍
രണ്ടാം പാദത്തിന്‍റെ അന്ത്യത്തില്‍
രണ്ടക്ഷരം കുറച്ചുകൊണ്ടിരിന്നപ്പോഴാണ്
മുതലാളിയുടെ ചീത്തവിളി കേട്ടത്
ചീത്തവിളിക്കെന്തോന്നു കാകളി!
അന്നു മുതലാണ് എന്‍റെ ശുഷ്ക പദ്യങ്ങളെല്ലാം
രൂക്ഷ ഗദ്യങ്ങളായി മാറിയത്!

Friday, December 9, 2011

പൂക്കാലം

പൂക്കാലം
ആദൃം അവളൊരു പൂവു ചോദിച്ചു.
ഞാന്‍ പൂക്കാലം കൊടുത്തു.
പിന്നെയവള്‍ പൂന്തോട്ടം മുഴുവനും ചോദിച്ചു.
ഞാന്‍ ഇഷ്ട ദാനം രജിസ്റ്ററാക്കി നല്‍കി.
പൂക്കാലം കഴിഞ്ഞപ്പോള്‍
പ്രണയക്കിളി പറന്നും പോയി.
ഇപ്പോള്‍ പൂന്തോട്ടകാവല്‍ക്കാരന്‍റെ
ഒരൊഴിവുണ്ടെന്നു കേട്ടു.
എനിക്കു വേണ്ടി ഒന്നു ശുപാര്‍ശ ചെയ്യുമോ, പ്ലീസ്!

സന്യാസം
എന്തെങ്കിലും സ്വന്തമായിട്ടുണ്ടായിരുന്നെങ്കില്‍
ത്വജിച്ചിട്ടു കാശിക്കു പോകാമായിരുന്നു.
എന്തെങ്കിലും  പരിത്വജിക്കാതെ
എന്തൂട്ട് സന്യാസം!

ജീവനകല
ഓട്ട വീണ തോണിയില്‍ നിന്ന്
വെള്ളം തേവി വലഞ്ഞെങ്കില്‍
ഇനിയല്‍പം 'പ്രാണായാമ' മാകാം
അതിജീവന സമരത്തിനു വിരാമം!
പുതു 'ജീവനകല' ക്കു  പ്രണാമം!

Saturday, September 10, 2011

നീചരാശികള്‍

നീചരാശികളെല്ലാം
ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നു.
ഇരുണ്ട ഇടനാഴികള്‍
അനന്തമായ് നീളുന്നു.
അപരിചിതരുടെ എണ്ണവും
നാള്‍ക്കുനാള്‍ പെരുകുന്നു.
പ്രജ്ഞയും പാതിചത്ത ദേഹവു-
മൊന്നുപോല്‍ വൃര്‍ത്ഥമായ് കേഴുന്നു.

ആ വാഗ്ദത്തഭൂമി എവിടെയാണ്
ഈ കടുത്തവേനലിന്നറുതിയെന്നാണ്
കരാളരുപങ്ങളൊടുങ്ങാത്തതെന്താണ്
ചാവേര്‍പ്പടകളൊഴിയാത്തതെന്താണ്

ഒരിടത്തുമെത്താത്ത പെരുവഴി!
‍ഓരോരോ നിയോഗങ്ങള്‍!
കാലദേശങ്ങള്‍ക്കര്‍ത്ഥം നശിച്ചുവോ!
എന്‍റെ ഘടികാരം നിലച്ചുവോ,
പ്രണയിനീ...നീയുമെന്നെ മറന്നുവോ,

ഇനിയവശേഷിക്കുന്ന വിഹ്വലതകളുടെ
കരിമ്പടം മെല്ലെ മാറ്റി എനിക്കു
നിന്നിലൊളിക്കാന്‍ കഴിഞെങ്കില്‍!






Saturday, August 20, 2011

നോക്കുകുത്തികള്‍

ഞങ്ങള്‍   നോക്കുകുത്തികള്‍, മുന്നില്‍-
ക്കാണും ജീവിതമെന്ന പ്രഹേളിക
കണ്ടും പിന്നെ കേട്ടു രസിച്ചും
കണ്ടില്ലെന്നു നടിച്ചും പലതും
കേട്ടില്ലെന്നു നിനച്ചും
ദൈനൃതയോടെ കരഞ്ഞും
കാലം പോക്കുന്നു!


ധര്‍മ്മച്ചുതികളിലടിയും മാനവ
സംസ്കാരത്തിന്‍ ജീവിതവീഥികള്‍
ദുഃഖസ്മൃതികളിലിഴയും മര്‍ത്തൃന്
വൃര്‍ത്ഥതയല്ലാതില്ലൊന്നും!

ഇരവും പകലും ജനിമൃതികര്‍മ്മവും
ഇടതടവില്ലാതൊഴുകുന്നു.
തമ്മിലടിച്ചും കൊന്നും ചത്തും
കര്‍മ്മഫലങ്ങളില്‍ വിലപിക്കുന്നു!

അധികാരത്തിന്‍ മത്തുപിടിച്ചവര്‍
അധിപതിയാകാന്‍ വെമ്പുന്നു,
അവകാശങ്ങള്‍ക്കായ് സമരം ചെയ്തവര്‍
അടര്‍ക്കളത്തില്‍ തളരുന്നു!

കപടവിപ്ളവകാഹളമൂതീ, ചിലര്‍
കനത്തവഞ്ചന കാട്ടുന്നു.
കാട്ടിലെയോരോ മരവും വെണ്‍മഴു
കാണെക്കാണെ വിതുമ്പുന്നു.


വര്‍ഗ്ഗം വര്‍ണ്ണം ജാതിമതാദികള-
ട്ടഹസിക്കും നരകമിതായൊ
കഷ്ടം മനുജന് വന്നുഭവിച്ചൊരു
കഷ്ടമിതോര്‍ത്താല്‍ കഠിനമപാരം!

വരളും മണ്ണില്‍ പെയ്യാന്‍ കരിമുകില്‍
ഇനിയുമമാന്തമിതെന്തെ,
ഇരുളും മനസ്സിനെ ജ്വാജ്വലമാക്കാന്‍
ഒരു തരിവെട്ടമിന്നെവിടെ,
നിറയും കണ്ണുകളൊപ്പാന്‍ ചേതന
മരവിക്കാത്തവരെവിടെ,
ജീവിതദുരിത കയങ്ങള്‍ താണ്ടാന്‍
സ്നേഹത്തോണികളെവിടെ.

മര്‍ത്തൃരെ നിങ്ങള്‍ മതിയാക്കുകയീ-
യവമതിയാര്‍ന്ന മയക്കം
മസ്തിഷ്ക്കത്തിന്‍ വന്ധൃത മാറ്റാന്‍
ഒരുമ്പെട്ടീടുവിനുടനെ.

തിന്‍മകള്‍ വിത്തുവിതച്ചൊരീ മണ്ണില്‍
നന്‍മകള്‍ നട്ടുവളര്‍ത്താന്‍
ഉണരിന്‍ വേഗം, നവയുഗയുഷസ്സിനു
വിടരാന്‍ പാടുക സ്വാഗതഗീതം!

Friday, August 12, 2011

കവിത

കവിത കഥയല്ല, കാകളിയല്ല;
കരിവളക്കൈകളോ,
കരിനീലമിഴികളോ,
കാട്ടാറീന്നീണമോ കവിതയല്ല.
അമരകോശം അടുത്തുവച്ചുരുക്കഴിക്കേണ്ട
വാക്കല്ല കവിത.
ഇരുണ്ടതും ശോകമൂകവുമായോരേകാന്തതയില്‍‍
പ്രത്യാശയുടെ തിരിനാളമായ്,
കാലത്തിന്‍റെ കണ്ണീര്‍പ്പാടം
കടത്തുന്ന കരുത്തായ്,
ആത്മഗര്‍വങ്ങളെ
ഉരുക്കുന്ന കനലായ്,
നിരര്‍ത്ഥക വിധികളെ
ചൂണ്ടുന്ന വിരലായ്,
അസംബന്ധഘോഷങ്ങളെ
അമര്‍ത്തുന്ന ധ്വനിയായ്,
കോയ്മയുടെ കോട്ടകളെ
തകര്‍ക്കുന്നൊരുശിരായ്,
തിന്‍മയുടെ തീര്‍പ്പുകളെ
തിരുത്തുന്ന വാക്കായ്,
തീരാത്ത രോഷമായ്,
തീരാത്ത ദാഹമായ്,
തീരേണമിന്നു കവിത
തീയകാലത്തിന്‍റെ കവിത.

Saturday, August 6, 2011

ഓര്‍ക്കിഡുകള്‍ പൂക്കുന്നതെങ്ങെനെ

പുഴമണല്‍ കുഴിച്ച്
പുരവച്ച കവി
പുഴയോളം കരയുന്നു.
കാട്ടുമരത്തില്‍ തീര്‍ത്ത
ആട്ടുകട്ടിലില്‍ കിടന്ന്
കാനനഹൃദയത്തിന്‍റെ
നോവേറ്റു പിടയുന്നു!

മലനിരകളിടിച്ച്
വയല്‍ നികത്തിയ കവി
മലയോളം തേങ്ങുന്നു.
പുതുമണ്ണിലാക്കണ്ണീരു വീണ്
ഓര്‍ക്കിഡാദികള്‍ പൂത്തുലയുന്നു!

Friday, July 29, 2011

മൗനമന്ദഹാസം

സ്വപ്നങ്ങള്‍ കാണാന്‍ പറഞ്ഞവരുടെ
മണിമേടകള്‍  പിന്നിട്ട്,
മോഹങ്ങള്‍ മരിച്ചടക്കിയ
ശവപ്പറമ്പുകള്‍  പിന്നിട്ട്,
അധിക്ഷേപത്തിന്‍റേയും,

നിരാസത്തിന്‍റേയും
കഠിന തീരങ്ങള്‍ പിന്നിട്ട്,
ഒരിക്കലും തീരാത്ത ദുര്‍ഘട പാതകളില്‍,
ഉച്ചപ്പൊരിവെയിലില്‍,
കരുണവൃക്ഷത്തണല്‍
തേടിയലഞ്ഞപ്പോഴാണ്, ഗൗതമന്
യഥാതത്ഥൃത്തിന്‍റെ ബോധോദയമുണ്ടായത്!
ആരവങ്ങള്‍ക്കിടയില്‍ നിന്നും
അതിജീവനത്തിന്‍റെ പൊരുള്‍ തേടിയവര്‍ക്ക്
മറുപടി ഒരു മൗനമന്ദഹാസം മാത്രം!

Friday, July 22, 2011

കഥ

കഥ കേട്ടു വന്നവരും
കഥ കേട്ടു പോയവരും
കഥയില്ലാതായവരും
ഒരു കഥ മാത്രമായ്.....!

ആ കഥയ്ക്കീക്കഥ വന്നല്ലൊ
ഈ കഥയ്ക്കാക്കഥ പാഴല്ലോ
പാഴ്ക്കഥ പാറ്റി
പുതുക്കഥ തോറ്റി
കതിരും പതിരും തെരഞ്ഞല്ലോ
കതിരേത്? പതിരേത്?

Saturday, July 16, 2011

ഇടവേള

നീയെന്തു ചെയ്യുന്നു സോദരാ......?
"ഞാനെന്‍റെ ദുര്‍വിധി
കൊറിച്ചുകൊണ്ടിരിക്കുന്നു."
ചാവേര്‍പ്പടകളൊഴിഞ്ഞുവല്ലോ
ചാവിന്‍റെ പുരം കഴിഞ്ഞുവല്ലോ
തീവെട്ടി,ബോംബുക,ളട്ടഹാസങ്ങളും
കാക്കിയും ബൂട്സുമൊഴിഞ്ഞുവല്ലോ
ഇതൊരിടവേള,യിടവേള മാത്രം
നാളെ പകലുകള്‍ വീണ്ടും ചുവക്കാം
അതിനുമുമ്പൊരുമാത്ര,മാത്രമാണെങ്കിലും
മധുര സ്വപ്നങ്ങളെ തഴുകാം

Friday, July 8, 2011

സ്വര്‍ഗ്ഗ വാതില്‍

പാതി വെന്ത വേദാന്തം
പാകത്തിനെടുത്ത്
സ്തോത്രസങ്കീര്‍ത്തനങ്ങള്‍
നാലെണ്ണം ചേര്‍ത്ത്
ഓങ്കാരത്തില്‍ ലയിപ്പിച്ച്
നോമ്പുവൃതത്തിനു മുമ്പും പിമ്പും
നേരാംവണ്ണമകത്താക്കില്‍
സ്വര്‍ഗ്ഗം നമ്മുടെ  പടിവാതില്‍ക്കല്‍!

Saturday, July 2, 2011

ബൗദ്ധം

ശൂനൃതയുടെ
നിതൃമായ ഉദാസീനതയില്‍
ഉണ്‍മയുടെ തുടക്കം!
ആത്മബോധത്തിന്‍റെ
തേജഃപ്രസരം!
കരുണക്കടല്‍ ബോധിസ്വത്വം.
മധുരം, മനോഞ്ജം മൃദുമന്ദഹാസം!
പ്രശാന്ത ഗംഭീരം
ഗിരിശ്രിംഗ കാന്തി!
സുതാരൃ വജ്ജ്രകഠിനം
മഹായാനമാര്‍ഗ്ഗം!