Sunday, October 31, 2010

മുഖത്തിന്‍റെ പരൃായങ്ങള്‍

മുഖത്തിന്‍റെ പരൃായങ്ങള്‍

മുഖത്തിന്‍റെ പരൃായമെഴുതി
ഗൃഹപാഠം തീര്‍ക്കുവാന്‍
വന്നണഞ്ഞു മകനെന്‍ ചാരെ
സഹായാഭൃര്‍ത്ഥനയുമായി!
മകന്‍റെ മുഖം കണ്ടു, പുതു
പാഠൃ പദ്ധതിയെ പഴിച്ചു
പതുക്കെ മുഖത്തിന്‍റെ
പരൃായം തിരഞ്ഞു ഞാന്‍!
മുഖമില്ലാത്തവര്‍
മുഖം മുടിയിട്ടവര്‍
മുഖം മൂടിക്കു പിന്നിലും
മുഖമില്ലാത്തവര്‍
ഇരുമുഖമുള്ളവര്‍
പലമുഖമുള്ളവര്‍
മുഖമനുനിമിഷം
മാറ്റിക്കൊണ്ടിരിക്കുന്നവര്‍!
ഒരു മുഖമുണ്ടു തനിക്കെന്നു
വെറുതെ കരുതുന്നവര്‍
മുഖം കാട്ടി വെറുതേ
കടമ തീര്‍ക്കുന്നവര്‍
പിന്നെ.........................
നിസ്സംഗത പേറുന്ന  വരണ്ട മുഖങ്ങള്‍
ദാരിദ്രൃത്തിന്‍റെ ദൈനൃ     മുഖങ്ങള്‍
ശൂനൃത നിറഞ്ഞ വൃദ്ധമുഖങ്ങള്‍
കണ്ണുനീരുറഞ്ഞ കദനമുഖങ്ങള്‍
അധികാര ഗര്‍വ്വിന്‍റെ കഠിന മുഖങ്ങള്‍
ആഢൃപ്രതാപത്തിന്‍റെ ധാര്‍ഷ്ടൃമുഖങ്ങള്‍
ആലസൃമാണ്‍ട വിരസമുഖങ്ങള്‍..........
പിന്നെ എത്രയെത്ര ദുര്‍മുഖങ്ങള്‍,
പൊയ്മുഖങ്ങള്‍,കരിമുഖങ്ങള്‍,
കല്ലിച്ച മുഖങ്ങള്‍................
ആയിരം മുഖങ്ങള്‍ ആയിരം ഭാവങ്ങള്‍
പരൃായമെങ്ങെനെ ചെറു-
പദങ്ങളിലൊതുക്കും ഞാന്‍!

Thursday, October 28, 2010

ശവദാഹം

ശവദാഹം

മൃതദേഹമേ
ഇങ്ങനെ തിരക്കു കൂട്ടരുത്
മരണാനന്തര കര്‍മ്മങ്ങള്‍ക്കു
മക്കളെത്തിച്ചേരണം
നഗരപ്രദക്ഷിണത്തിനു
തിരുമേനിമാരെത്തണം
പൊതുജനം കാണാന്‍
അറിയിപ്പു നല്‍കണം
ആചാര വെടി വയ്ക്കാന്‍
വെടിക്കാരെ വരുത്തണം
ശവദാഹശാലയില്‍
ഊഴം തെരക്കണം
മൃതദേഹമേ
മണ്ണിലേക്കു മടങ്ങാന്‍
ഇങ്ങനെ തിരക്കു കുട്ടുന്നതെന്തിന്
താങ്കളൊരനാഥനായിരുന്നില്ലെന്ന്
ഇനിയെങ്കിലും ഞങ്ങള്‍ക്കു
തെളിയിക്കേണ്ടതുണ്ട്!

Monday, October 25, 2010

കാകജന്‍മം

കാകജന്‍മം
കാക്കകള്‍ മരിക്കുന്നതെങ്ങനെയാണെന്ന്
എനിക്കറിയില്ല!
കറന്‍റുകമ്പിയില്‍ നിന്ന് ഷോക്കേറ്റു
മരിക്കുന്ന കാക്കകളെയല്ലാതെ
വയസ്സായി മരിക്കുന്ന കാക്കളെയൊന്നും
ഞാന്‍ കണ്‍ടിട്ടില്ല!
മരണസമയമടുക്കുമ്പോളവ
കാക്കതൂക്കിമലയിലെ
ഇരുണ്ട ഗര്‍ത്തങ്ങളിലേക്ക്
പറന്നു പോകാറുണട്ത്രെ!
അപ്പോഴവ 'കാ' 'കാ' യെന്നു കരയാറില്ല.
കുട്ടരില്‍ നിന്നകന്ന്,
ആരോരും കാണാതെ,
ചിറകടിയൊച്ച പോലും കേള്‍പ്പിക്കാതെ,
കാക്കതൂക്കിമലയിലെ തമോകൂപത്തിന്‍റെ വക്കില്‍
പതിയെ പറന്നിറങ്ങി,
ഒരു കാകജന്‍മം മുഴുവന്‍ കരഞ്ഞു വിളിച്ചതിന്‍റെ
വൃര്‍ത്ഥതോര്‍ത്ത് ഒരു നിമിഷം മൗനിയായി,
ഒടുവിലൊരു കാക്കച്ചിരി ചിരിച്ച്,
ചിറകുകള്‍ മെല്ലെയൊതുക്കി
അന്ധതമസ്സിന്‍റെ ആഴങ്ങളിലേക്ക്..............!

Sunday, October 17, 2010

ദീര്‍ഘഗ്രീഷ്മം

ദീര്‍ഘഗ്രീഷ്മം

ആദൃാനുരാഗം മുളച്ചു വന്നപ്പോള്‍
ഞാനവള്‍ക്കൊരു പളുങ്കുമാല സമ്മാനിച്ചു.
രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍
അവളത് എനിക്കു തിരിച്ചു തന്നു.
ഒന്നും മിണ്ടാതെ, കാണാതെ
കാണാമറയത്തവള്‍ അകന്നു പോയത്
എന്തിനാണെന്ന് എനിക്കിപ്പോഴുമറിയില്ല.

പിന്നെ , ഗ്രീഷ്മങ്ങളേറെ പിന്നിട്ട്
വന്നണഞൊരു ഹ്രസ്വ വസന്തത്തില്‍
ഞാന്‍ വിവാഹിതനായി.
മണവും മദനകാമനകളും
പൂത്തു നിന്ന ഒരു ഹ്രസ്വ വസന്തം
എത്ര പെട്ടെന്നാണത് കടന്നുപോയത്
എത്ര പെട്ടെന്നാണ് ശിശിരം കടന്നുവന്നത്
എത്ര പെട്ടെന്നാണ്  സ്വപ്നങ്ങളുടെ
ഇലകള്‍ കൊഴിഞ്ഞത്
എത്ര പെട്ടെന്നാണ്  ജീവരസം
ഉറഞ്ഞുപോയത്
എന്തുകൊണ്ടാണെല്ലാമിങ്ങനെയായെന്ന്
എനിക്കിപ്പോഴുമറിയില്ല.

പിന്നെയെപ്പോഴോ
ദീര്‍ഘഗ്രീഷ്മം വന്നണഞ്ഞതും
വിഫലകാമനകള്‍ വിയര്‍പ്പാറ്റി നിന്നതും
വിരഹരാഗങ്ങളിലപശ്രുതി ചേര്‍ന്നതും
വിരസകാണ്ഡങ്ങളലസം മറിഞ്ഞതും
വിതുമ്പോലോടെയറിയിന്നിന്നുണ്ടു ഞാന്‍.

അതിദുരമില്ലിനി സന്ധൃക്കു;
നിറംകെട്ട പകലിന്‍റെ നേരും
ചുമന്നു ഞാനെത്തി, യീപടിവാതിലി-
ന്നകമെനിറഞ്ഞ നിര്‍വ്വേദത്തെ ധൃാനിച്ച്,
കാലം നിലച്ച നിലവറയിലൊറ്റയ്ക്കു
കാത്തിരിക്കുന്നതെന്തിനാണാരെയാണ്.

Saturday, October 9, 2010

യന്ത്രമനുഷൃന്‍

യന്ത്രമനുഷൃന്‍

പുതിയൊരു യന്ത്രമനുഷൃന്‍ വന്നെത്തിയത്രെ,
ഉത്തരാധുനിക യന്ത്ര മനുഷൃന്‍!
ഇനി........
കണ്വാശ്രമകനൃകയുടെ കണ്ണീരിലെ
ലീനതാപം
ലവണാംശം
ദുഃഖസാന്ദ്രത
എല്ലാം അവന്‍ അളന്നെടുക്കും
അതിനാല്‍........
പ്രണയികളേ നിങ്ങള്‍
പ്രണയിച്ചുപോകുമ്പോള്‍
പ്രണയരസങ്ങളില്‍
അന്തഃഗ്രന്ഥികള്‍ സ്രവിക്കരുത്
ഗ്രന്ഥീസ്രവങ്ങള്‍ മാത്രമാണ്
പ്രണയമെന്ന് അവന്‍ വിധിച്ചേക്കും.

Friday, October 8, 2010

കാലത്തിന്‍റെ കണക്കു പുസ്തകം

രണ്ടും രണ്ടും നാലാകാം
നാലരയാകാം മൂന്നാകാം
തീര്‍ച്ചയില്ലെനിക്ക്, തീര്‍പ്പാക്കാന്‍
ആളു വേറെയുണ്ടല്ലോ!
കൂട്ടിയ കണക്കുകളാകെ തെറ്റി
ബാക്കിപത്രങ്ങള്‍ ചിതലരിച്ചെങ്കിലും
കുട്ടിയും കിഴിച്ചും കാലം പോക്കാന്‍
വേണമെനിക്കൊരു ഗുണനപട്ടിക!
കാലത്തിന്‍റെ കണക്കു പുസ്തകത്തിലാരോ
കാരണം കാണിക്കല്‍ നോട്ടീസ്
മടക്കി വച്ചിരിക്കുന്നു.

പൊളിച്ചടുക്കും കാലം

പൊളിച്ചടുക്കും കാലം

ഉയരത്തിലുയരുന്ന പ്രഭുത്വം
ആഴത്തിലാഴുന്ന സമത്വം
തഴക്കുന്ന തന്‍പ്രമാണിത്വം
തകരുന്ന വൃക്തിത്വബോധം!

ഫണമെടുത്താടുന്ന മൂര്‍ഖത്വം
കടംകഥയായ പരിപാവനത്വം
വിപരീത വാങ്മയപടുത്വം
വിജനത്തിലായ ഗുരുത്വം!

മുച്ചുവടു തിരയുന്ന വാമനത്വം
ലക്ഷൃമറ്റുലയും യുവത്വം
അടിപൊളിയാണത്രെ ജീവിതം
എല്ലാം പൊളിച്ചടക്കീടുമോ കാലം!

Saturday, October 2, 2010

ഭാക്ഷ

ഭാക്ഷ

അലക്കിതേച്ച ഭാക്ഷ
ചതുരവടിവിലിറങ്ങി  വന്ന്
ഉത്ബോധനങ്ങള്‍ വിളമ്പുന്നു.
ആത്മാവ് നഷ്ടപ്പെട്ട ഭാക്ഷ
അകലങ്ങളില്‍ നിന്ന്
അധീശസ്വരത്തില്‍
അച്ചടക്കത്തിന്‍റെ വാളുയര്‍ത്തുന്നു.
ഞങ്ങള്‍ക്കു തിരിയാത്തേതോ ഭാക്ഷയില്‍,
കണക്കുകൂട്ടല്‍ യന്ത്രങ്ങളിലെ
ചതുരക്കള്ളികളില്‍,
ഞങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കപ്പെടുന്നു.
ഭാക്ഷയ്ക്കിപ്പോള്‍ ശീതികരിക്കപ്പെട്ട
കൊക്കോകോളയുടെ രുചിയാണ്!
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ
പച്ചപ്പരവതാനികളിലത്
നിരന്തരം നിമന്ത്രണം ചെയ്യപ്പെടുന്നു.
എങ്കിലും ഞങ്ങളടിയാളര്‍ക്ക്
ചവച്ചരയ്ക്കാന്‍  രാഷ് ട്രീയവും,
നുണഞ്ഞിറക്കാന്‍  ടെലിസീരിയലും,
ലഹരിനിറയ്ക്കാന്‍ ക്രിക്കറ്റും,
നിറഞ്ഞുതുള്ളാന്‍ സിനിമാഡാന്‍സും,
എരിഞ്ഞടങ്ങാന്‍ കണ്ണീരുമുണ്ടല്ലോ!