Thursday, December 30, 2010

പരീക്ഷ

ഒരു ലക്ഷൃം ഉണ്ടായിരിക്കുന്നത് നല്ലതാണ്

പിന്നെയൊരിക്കല്‍ ലക്ഷൃം തെറ്റിപ്പോയി

എന്നു പറയാമല്ലൊ!

ഒരു സ്വപ്നം ഉണ്ടായിരിക്കുന്നത് നല്ലതാണ്

സ്വപ്നങ്ങള്‍ വരണ്ടു പോകുന്ന കാലത്ത്

പഴയ സ്വപ്നങ്ങളെങ്കിലും ചിലപ്പോള്‍ തുണയാകും!

സ്നേഹം, ത്യാഗം ,ആതമാര്‍ത്ഥത, പങ്കുവയ്ക്കല്‍

എല്ലാം നല്ലതു തന്നെ;

പട്ടടയിലെത്തുന്നതിനു മുന്‍പ്

പ്രതിഫലം ചോദിക്കാതിരിക്കുമെങ്കില്‍!

രതി വിരതിയായും

രുചി അരുചിയായും

രസം നീരസമായും മാറുന്ന കാലത്ത്

നഷ്ടപ്പെട്ടതെന്താണെന്ന് ശരിക്കും ഓര്‍മ്മ വരും

അപ്പോഴെക്കും പരീക്ഷയുടെ സമയം

കഴിഞ്ഞു പോയിരിക്കും.

നില മെച്ചപ്പെടുത്താനുള്ള പരീക്ഷ

ഇനി അടുത്ത ജന്‍മത്തിലാകട്ടെ!

Saturday, November 13, 2010

മരണത്തൊട്ടില്‍

നിന്ദിതര്‍ക്കും, പീഢിതര്‍ക്കും
നിരാശ്രയര്‍ക്കും,നിരാലംബര്‍ക്കും
നിതൃ നിദ്രയില്‍ വിലയം പ്രാപിക്കാന്‍
ഇതാ ഒരു മരണത്തൊട്ടില്‍!
അശരണരേ
ആത്മഹതൃയ്ക്കറയ്ക്കുന്നവരേ
ഈ മരണത്തൊട്ടിലൊന്നു
പരീക്ഷിച്ചു നോക്കുവിന്‍!
വെറുതെ ഭ്രമിച്ച ഭ്രമങ്ങളും
മോഹഭംഗങ്ങളും,
ജഡവിശ്വാസങ്ങളും,
ഹൃദയഞെരുക്കങ്ങളും,
മസ്തിഷ്കച്ചുരുക്കങ്ങളും
മധുരോദാര സ്നേഹശസ്ത്രങ്ങളാല്‍ നീക്കം ചെയ്ത്
ആത്മാവിന്‍റെ മുറിവുകളുണക്കി,
മരണഭീതികളകറ്റി,
സുഖ ശീതള ശാന്ത മൃദലമാം  മരണം
ഈ മരണത്തൊട്ടില്‍
നിങ്ങള്‍ക്കുറപ്പു തരുന്നു!
അടിക്കുറിപ്പ്:
അടുത്ത  പത്തുവര്‍ഷത്തേക്ക്
മരണത്തൊട്ടില്‍ മുന്‍കൂര്‍
ബുക്കുചെയ്തുകഴിഞ്ഞുവെന്ന് അറിയിക്കുന്നു.

Sunday, November 7, 2010

പരാജിതരുടെ സത്രം

പരാജിതരുടെ സത്രം

അറിവില്‍ തോറ്റ്
അരങ്ങത്ത് തോറ്റ്
തൊഴിലില്‍ തോറ്റ്
തൊട്ടതെല്ലാം തോറ്റ്
തുഴഞ്ഞു കുഴഞ്ഞപ്പോഴാണ്
ആ സുവിശേഷം കേട്ടത്
"തോല്‍ക്കുന്നവര്‍ ഭാഗൃവാന്‍മാര്‍
എന്തു കൊണ്ടെന്നാല്‍
അവര്‍ ഒരു നാളും വിജയിക്കുന്നില്ല..
പരാജിതരെ നിങ്ങള്‍ ഭാഗൃവാന്‍മാര്‍
എന്തു കൊണ്ടെന്നാല്‍
വിജയത്തിന്‍റെ ഭാരം
നിങ്ങളുടെ ശിരസ്സില്‍ നിന്ന്
എടുത്തു മാറ്റപ്പെട്ടിരിക്കുന്നു!"
പരാജിതര്‍ക്കു മാത്രമായുള്ള
സത്രം തുറക്കുന്നതെപ്പോഴാണ്!

Sunday, October 31, 2010

മുഖത്തിന്‍റെ പരൃായങ്ങള്‍

മുഖത്തിന്‍റെ പരൃായങ്ങള്‍

മുഖത്തിന്‍റെ പരൃായമെഴുതി
ഗൃഹപാഠം തീര്‍ക്കുവാന്‍
വന്നണഞ്ഞു മകനെന്‍ ചാരെ
സഹായാഭൃര്‍ത്ഥനയുമായി!
മകന്‍റെ മുഖം കണ്ടു, പുതു
പാഠൃ പദ്ധതിയെ പഴിച്ചു
പതുക്കെ മുഖത്തിന്‍റെ
പരൃായം തിരഞ്ഞു ഞാന്‍!
മുഖമില്ലാത്തവര്‍
മുഖം മുടിയിട്ടവര്‍
മുഖം മൂടിക്കു പിന്നിലും
മുഖമില്ലാത്തവര്‍
ഇരുമുഖമുള്ളവര്‍
പലമുഖമുള്ളവര്‍
മുഖമനുനിമിഷം
മാറ്റിക്കൊണ്ടിരിക്കുന്നവര്‍!
ഒരു മുഖമുണ്ടു തനിക്കെന്നു
വെറുതെ കരുതുന്നവര്‍
മുഖം കാട്ടി വെറുതേ
കടമ തീര്‍ക്കുന്നവര്‍
പിന്നെ.........................
നിസ്സംഗത പേറുന്ന  വരണ്ട മുഖങ്ങള്‍
ദാരിദ്രൃത്തിന്‍റെ ദൈനൃ     മുഖങ്ങള്‍
ശൂനൃത നിറഞ്ഞ വൃദ്ധമുഖങ്ങള്‍
കണ്ണുനീരുറഞ്ഞ കദനമുഖങ്ങള്‍
അധികാര ഗര്‍വ്വിന്‍റെ കഠിന മുഖങ്ങള്‍
ആഢൃപ്രതാപത്തിന്‍റെ ധാര്‍ഷ്ടൃമുഖങ്ങള്‍
ആലസൃമാണ്‍ട വിരസമുഖങ്ങള്‍..........
പിന്നെ എത്രയെത്ര ദുര്‍മുഖങ്ങള്‍,
പൊയ്മുഖങ്ങള്‍,കരിമുഖങ്ങള്‍,
കല്ലിച്ച മുഖങ്ങള്‍................
ആയിരം മുഖങ്ങള്‍ ആയിരം ഭാവങ്ങള്‍
പരൃായമെങ്ങെനെ ചെറു-
പദങ്ങളിലൊതുക്കും ഞാന്‍!

Thursday, October 28, 2010

ശവദാഹം

ശവദാഹം

മൃതദേഹമേ
ഇങ്ങനെ തിരക്കു കൂട്ടരുത്
മരണാനന്തര കര്‍മ്മങ്ങള്‍ക്കു
മക്കളെത്തിച്ചേരണം
നഗരപ്രദക്ഷിണത്തിനു
തിരുമേനിമാരെത്തണം
പൊതുജനം കാണാന്‍
അറിയിപ്പു നല്‍കണം
ആചാര വെടി വയ്ക്കാന്‍
വെടിക്കാരെ വരുത്തണം
ശവദാഹശാലയില്‍
ഊഴം തെരക്കണം
മൃതദേഹമേ
മണ്ണിലേക്കു മടങ്ങാന്‍
ഇങ്ങനെ തിരക്കു കുട്ടുന്നതെന്തിന്
താങ്കളൊരനാഥനായിരുന്നില്ലെന്ന്
ഇനിയെങ്കിലും ഞങ്ങള്‍ക്കു
തെളിയിക്കേണ്ടതുണ്ട്!

Monday, October 25, 2010

കാകജന്‍മം

കാകജന്‍മം
കാക്കകള്‍ മരിക്കുന്നതെങ്ങനെയാണെന്ന്
എനിക്കറിയില്ല!
കറന്‍റുകമ്പിയില്‍ നിന്ന് ഷോക്കേറ്റു
മരിക്കുന്ന കാക്കകളെയല്ലാതെ
വയസ്സായി മരിക്കുന്ന കാക്കളെയൊന്നും
ഞാന്‍ കണ്‍ടിട്ടില്ല!
മരണസമയമടുക്കുമ്പോളവ
കാക്കതൂക്കിമലയിലെ
ഇരുണ്ട ഗര്‍ത്തങ്ങളിലേക്ക്
പറന്നു പോകാറുണട്ത്രെ!
അപ്പോഴവ 'കാ' 'കാ' യെന്നു കരയാറില്ല.
കുട്ടരില്‍ നിന്നകന്ന്,
ആരോരും കാണാതെ,
ചിറകടിയൊച്ച പോലും കേള്‍പ്പിക്കാതെ,
കാക്കതൂക്കിമലയിലെ തമോകൂപത്തിന്‍റെ വക്കില്‍
പതിയെ പറന്നിറങ്ങി,
ഒരു കാകജന്‍മം മുഴുവന്‍ കരഞ്ഞു വിളിച്ചതിന്‍റെ
വൃര്‍ത്ഥതോര്‍ത്ത് ഒരു നിമിഷം മൗനിയായി,
ഒടുവിലൊരു കാക്കച്ചിരി ചിരിച്ച്,
ചിറകുകള്‍ മെല്ലെയൊതുക്കി
അന്ധതമസ്സിന്‍റെ ആഴങ്ങളിലേക്ക്..............!

Sunday, October 17, 2010

ദീര്‍ഘഗ്രീഷ്മം

ദീര്‍ഘഗ്രീഷ്മം

ആദൃാനുരാഗം മുളച്ചു വന്നപ്പോള്‍
ഞാനവള്‍ക്കൊരു പളുങ്കുമാല സമ്മാനിച്ചു.
രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍
അവളത് എനിക്കു തിരിച്ചു തന്നു.
ഒന്നും മിണ്ടാതെ, കാണാതെ
കാണാമറയത്തവള്‍ അകന്നു പോയത്
എന്തിനാണെന്ന് എനിക്കിപ്പോഴുമറിയില്ല.

പിന്നെ , ഗ്രീഷ്മങ്ങളേറെ പിന്നിട്ട്
വന്നണഞൊരു ഹ്രസ്വ വസന്തത്തില്‍
ഞാന്‍ വിവാഹിതനായി.
മണവും മദനകാമനകളും
പൂത്തു നിന്ന ഒരു ഹ്രസ്വ വസന്തം
എത്ര പെട്ടെന്നാണത് കടന്നുപോയത്
എത്ര പെട്ടെന്നാണ് ശിശിരം കടന്നുവന്നത്
എത്ര പെട്ടെന്നാണ്  സ്വപ്നങ്ങളുടെ
ഇലകള്‍ കൊഴിഞ്ഞത്
എത്ര പെട്ടെന്നാണ്  ജീവരസം
ഉറഞ്ഞുപോയത്
എന്തുകൊണ്ടാണെല്ലാമിങ്ങനെയായെന്ന്
എനിക്കിപ്പോഴുമറിയില്ല.

പിന്നെയെപ്പോഴോ
ദീര്‍ഘഗ്രീഷ്മം വന്നണഞ്ഞതും
വിഫലകാമനകള്‍ വിയര്‍പ്പാറ്റി നിന്നതും
വിരഹരാഗങ്ങളിലപശ്രുതി ചേര്‍ന്നതും
വിരസകാണ്ഡങ്ങളലസം മറിഞ്ഞതും
വിതുമ്പോലോടെയറിയിന്നിന്നുണ്ടു ഞാന്‍.

അതിദുരമില്ലിനി സന്ധൃക്കു;
നിറംകെട്ട പകലിന്‍റെ നേരും
ചുമന്നു ഞാനെത്തി, യീപടിവാതിലി-
ന്നകമെനിറഞ്ഞ നിര്‍വ്വേദത്തെ ധൃാനിച്ച്,
കാലം നിലച്ച നിലവറയിലൊറ്റയ്ക്കു
കാത്തിരിക്കുന്നതെന്തിനാണാരെയാണ്.

Saturday, October 9, 2010

യന്ത്രമനുഷൃന്‍

യന്ത്രമനുഷൃന്‍

പുതിയൊരു യന്ത്രമനുഷൃന്‍ വന്നെത്തിയത്രെ,
ഉത്തരാധുനിക യന്ത്ര മനുഷൃന്‍!
ഇനി........
കണ്വാശ്രമകനൃകയുടെ കണ്ണീരിലെ
ലീനതാപം
ലവണാംശം
ദുഃഖസാന്ദ്രത
എല്ലാം അവന്‍ അളന്നെടുക്കും
അതിനാല്‍........
പ്രണയികളേ നിങ്ങള്‍
പ്രണയിച്ചുപോകുമ്പോള്‍
പ്രണയരസങ്ങളില്‍
അന്തഃഗ്രന്ഥികള്‍ സ്രവിക്കരുത്
ഗ്രന്ഥീസ്രവങ്ങള്‍ മാത്രമാണ്
പ്രണയമെന്ന് അവന്‍ വിധിച്ചേക്കും.

Friday, October 8, 2010

കാലത്തിന്‍റെ കണക്കു പുസ്തകം

രണ്ടും രണ്ടും നാലാകാം
നാലരയാകാം മൂന്നാകാം
തീര്‍ച്ചയില്ലെനിക്ക്, തീര്‍പ്പാക്കാന്‍
ആളു വേറെയുണ്ടല്ലോ!
കൂട്ടിയ കണക്കുകളാകെ തെറ്റി
ബാക്കിപത്രങ്ങള്‍ ചിതലരിച്ചെങ്കിലും
കുട്ടിയും കിഴിച്ചും കാലം പോക്കാന്‍
വേണമെനിക്കൊരു ഗുണനപട്ടിക!
കാലത്തിന്‍റെ കണക്കു പുസ്തകത്തിലാരോ
കാരണം കാണിക്കല്‍ നോട്ടീസ്
മടക്കി വച്ചിരിക്കുന്നു.

പൊളിച്ചടുക്കും കാലം

പൊളിച്ചടുക്കും കാലം

ഉയരത്തിലുയരുന്ന പ്രഭുത്വം
ആഴത്തിലാഴുന്ന സമത്വം
തഴക്കുന്ന തന്‍പ്രമാണിത്വം
തകരുന്ന വൃക്തിത്വബോധം!

ഫണമെടുത്താടുന്ന മൂര്‍ഖത്വം
കടംകഥയായ പരിപാവനത്വം
വിപരീത വാങ്മയപടുത്വം
വിജനത്തിലായ ഗുരുത്വം!

മുച്ചുവടു തിരയുന്ന വാമനത്വം
ലക്ഷൃമറ്റുലയും യുവത്വം
അടിപൊളിയാണത്രെ ജീവിതം
എല്ലാം പൊളിച്ചടക്കീടുമോ കാലം!

Saturday, October 2, 2010

ഭാക്ഷ

ഭാക്ഷ

അലക്കിതേച്ച ഭാക്ഷ
ചതുരവടിവിലിറങ്ങി  വന്ന്
ഉത്ബോധനങ്ങള്‍ വിളമ്പുന്നു.
ആത്മാവ് നഷ്ടപ്പെട്ട ഭാക്ഷ
അകലങ്ങളില്‍ നിന്ന്
അധീശസ്വരത്തില്‍
അച്ചടക്കത്തിന്‍റെ വാളുയര്‍ത്തുന്നു.
ഞങ്ങള്‍ക്കു തിരിയാത്തേതോ ഭാക്ഷയില്‍,
കണക്കുകൂട്ടല്‍ യന്ത്രങ്ങളിലെ
ചതുരക്കള്ളികളില്‍,
ഞങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കപ്പെടുന്നു.
ഭാക്ഷയ്ക്കിപ്പോള്‍ ശീതികരിക്കപ്പെട്ട
കൊക്കോകോളയുടെ രുചിയാണ്!
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ
പച്ചപ്പരവതാനികളിലത്
നിരന്തരം നിമന്ത്രണം ചെയ്യപ്പെടുന്നു.
എങ്കിലും ഞങ്ങളടിയാളര്‍ക്ക്
ചവച്ചരയ്ക്കാന്‍  രാഷ് ട്രീയവും,
നുണഞ്ഞിറക്കാന്‍  ടെലിസീരിയലും,
ലഹരിനിറയ്ക്കാന്‍ ക്രിക്കറ്റും,
നിറഞ്ഞുതുള്ളാന്‍ സിനിമാഡാന്‍സും,
എരിഞ്ഞടങ്ങാന്‍ കണ്ണീരുമുണ്ടല്ലോ!

Sunday, August 8, 2010

ആടി അറുതി

ആടി അറുതി
അടിച്ചു വാരി, അകം തുടച്ച്
അളിഞ്ഞതും പൊളിഞ്ഞതും
പുറത്തു കളഞ്ഞ്,
മുഷിഞ്ഞ ശീലകള്‍
എരിച്ചു കളഞ്ഞ്,
തിരിച്ചു വന്നപ്പോള്‍
മുത്തശ്ശിയെ കണ്‍ടില്ല!
പുറത്തു കളഞ്ഞതോ?
എരിച്ചു കളഞ്ഞതോ?
ആടി അറുതി
ശ്രീദേവി അകത്ത്
മൂതേവി പുറത്ത്!

ഫ്ളോര്‍ മില്‍

ഇവിടെ
    അരി ആട്ടിയും പൊടിച്ചും
    നല്‍കുന്നതാണ്
ഇവിടെ
    പ്രതൃയശാസ്ത്രങ്ങള്‍
    ആവശൃാനുസരണം
    അവസരവാദത്തിന്‍റെ മൂശയിലിട്ട്
    വളച്ചൊടിച്ചും മലക്കം മറിച്ചും
    നല്‍കുന്നതാണ്!
ഇവിടെ
    ആശയങ്ങള്‍
    ആമാശയങ്ങള്‍ക്കിങ്ങും വിധം
    അസതൃങ്ങളും അര്‍ദ്ധസതൃങ്ങളും ചേര്‍ത്ത്
    ഗീബല്‍സിയന്‍ യന്ത്രങ്ങളില്‍ അരച്ച്
    ശരിയുടെ കുത്തക ചാര്‍ത്തി
    മൊത്തമായും ചില്ലറയായും
    നല്‍കുന്നതാണ്!
ഇവിടെ
    തത്വാധിഷ്ടിത നിലാടുകള്‍
    ആവശൃാധിഷ്ടിത ഭൗതികവാദത്തില്‍ ലയിപ്പിച്ച്
    വരട്ടുതത്വവാദത്തില്‍ തിളപ്പിച്ച്
    വിപ്ളവ വീരൃം സമം ചേര്‍ത്ത്
    വിലയീടാക്കാതെയും നല്‍കുന്നതാണ്!
ഇവിടെ
    ആചാരവെടിമരുന്നും
    സമരവഴിപാടു ദ്രവൃങ്ങളും
    കപടവേഷങ്ങളും
    കൗടില്ലൃ നൃായങ്ങളും
    പ്രഹസന ജാലങ്ങളും
    അധികാര ഗര്‍വ്വങ്ങളും
    നിര്‍വ്വാണ ഗീര്‍വാണങ്ങളും
    ഓര്‍ഡര്‍ അനുസരിച്ച് തയ്യാര്‍ ചെയ്ത്
    നല്‍കുന്നതാണ്!

Sunday, August 1, 2010

ശരി

                            
അവര്‍ പറഞ്ഞതും ശരി
ഇവര്‍ പറഞ്ഞതും ശരി
അതു ശരിയെങ്കില്‍ ഇതു ശരി
ഇതു ശരിയെങ്കില്‍ അതും ശരി
ഏല്ലാരും എല്ലായിപ്പോഴും ശരി!  
ശരിയുടെ  ശതസഹസ്ര തരംഗ വിതാനങ്ങളില്‍
അന്നു പറഞ്ഞതും, പിന്നെ പറഞ്ഞതും
ഒളിച്ചു പറഞ്ഞതും, തെളിച്ചു പറഞ്ഞതും
പറയാതെ പറഞ്ഞതും, പറ കൊട്ടി പറഞ്ഞതും
അരുതെന്നു പറഞ്ഞതും, അടരാടാന്‍ പറഞ്ഞതും
കയര്‍ത്തു പറഞ്ഞതും, കനിഞ്ഞു പറഞ്ഞതും
എല്ലാം ശരി, എപ്പോഴും ശരി!
ശരികളുടെ  മഹാപ്രളയ കാലം!
ഇരവിലും  പകലിലും
മഞ്ഞിലും മഴയിലും
ദിശാമാപിനികളില്‍
ശരികളുടെ  ശരാശരി
അളന്നു കുറിച്ച്
ഞാനെന്‍റെ യാനപാത്രം
തുഴഞ്ഞു കൊണ്ടേയിരിക്കുന്നു.
ജ്ഞാനവൃദ്ധരേ
ദീപസ്തംഭങ്ങള്‍ ഇനിയും 
മിഴി തുറക്കാത്തതെന്ത്?

Tuesday, July 27, 2010

ലേലത്തില്‍ പോകാത്ത ശിലാഫലകങ്ങള്‍

ലേലത്തില്‍ പോകാത്ത ശിലാഫലകങ്ങള്‍
നഗരപ്രാന്തത്തില്‍ നടത്തിയ ഉല്‍ഖനനത്തില്‍
മൂന്ന് ശിലാഫലകങ്ങള്‍ കണ്ടെടുക്കുകയുണ്ടായി.
അതിലൊന്നില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
"ദുഷ്ടനിഗ്രഹത്തിനും ധര്‍മ്മസംസ്ഥാപനത്തിനും വേണ്ടി
ഞാന്‍ വീണ്ടും അവതരിക്കുന്നതാണ്"!
ഫലകത്തിന്‍റെ പഴക്കം ഉദ്ദേശം 
പതിനായിരം വര്‍ഷങ്ങള്‍ !
മറ്റൊരു ഫലകത്തില്‍ ഇങ്ങെനെ കാണുന്നു.
"പാപികളേ  ഉടന്‍ മാനസാന്തരപ്പെടുവിന്‍
അവന്‍റെ വരവ് ആസന്നമായിരിക്കുന്നു!"
ഫലകത്തിന്‍റെ പഴക്കം ഏകദേശം
രണ്ടായിരം വര്‍ഷങ്ങള്‍ !
മൂന്നാമത്തെ ഫലകം അധികം പഴക്കമില്ലാത്തതാണ്.
എങ്കിലും അക്ഷരങ്ങളധികവും 
തേഞ്ഞു മാഞ്ഞു പോയിരിക്കുന്നു.
 ഏകദേശം ഇങ്ങനെ വായിച്ചെടുക്കാം
"വിപ്ലവം  ആസന്നമായിരിക്കുന്നു.
ചൂഷകപ്പരിഷകള്‍ കീഴടങ്ങുകയും
മര്‍ദ്ദകഭരണകൂടങ്ങള്‍ കൊഴിഞ്ഞു പോവുകയും
തന്നെ ചെയ്യും.
അനൃന്‍റെ സ്വരം സംഗീതം പോലെ ആസ്വദിക്കപ്പെടുന്ന
ആ സുദിനം   ഇതാ വന്നണയുകയായി"!
ശിലാഫലകങ്ങള്‍ 
ലേലത്തില്‍ പോകാത്തതു കൊണ്ട്
പുരാവസ്തുവകുപ്പിനു
കൈമാറിയിരിക്കുകയാണ്!






പത്മകുമാര്‍ പനങ്ങോട്

Saturday, July 17, 2010

മൊഴിമുള്ളുകള്‍

ഒടുവില്‍
ഒടുവില്‍ എല്ലാം കഴിഞ്ഞ്
ഒറ്റയ്ക്കിരിക്കുമ്പോള്‍
നിന്നോടു കൂടെ ഇരിക്കുന്നതാര്
നിമിഷങ്ങളെണ്ണി നിറയ്ക്കുന്നതാര്
ഒടുവില്‍ എല്ലാം നിലച്ചപ്പോള്‍
മരിച്ചടക്കിയ ഓര്‍മ്മകള്‍‍
ഉയര്‍ത്തെണീറ്റു വിലപിക്കുന്നതെന്ത്.
സ്വയം തീര്‍ത്ത മൗനകവചം
തുളച്ചതിലോലം വിതുമ്പുന്നതെന്ത്.

ഉരഗം
പഠിച്ച പാഠങ്ങളുടെ പടം കൊഴിച്ച്
പറയുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന
പുതിയൊരുരഗം
വിപ്ളവപ്പല്ലു പോയൊരുരഗം!

മരിച്ചവന്‍റെ ചിരി
മരിച്ചതിനുശേഷമാണ്
ആ മുഖത്തൊരു ചിരി വിടര്‍ന്നത്
ഒരു ചിരി ചിരിക്കാന്‍ അവസാനം വരെ
കാത്തിരുന്നതു പോലെ;
ഒരു ചിരകാലാഭിലാക്ഷം
സാധിച്ചതിന്‍റെ ചിരി!

സാക്ഷി
കോണിപ്പടിക്കു കീഴില്‍
ദൈവങ്ങള്‍ക്കു ശ്വാസം മുട്ടുന്നു!
എത്രനാളിങ്ങനെ മൂന്നടിച്ചതുരത്തില്‍
എല്ലാറ്റിനും സാക്ഷിയായ്!