Saturday, November 8, 2014

വീണ്ടുമൊരു കുരുക്ഷേത്രം


ദുശ്ശാസനനെതിരെ തൊടുത്തുവിട്ട അമ്പ്

ആയിരം ദുശ്ശാസനന്മാരെക്കണ്ടു പതറി

ആകാശമാര്‍ഗ്ഗത്തില്‍ സ്തംഭിച്ചുനില്‍ക്കുന്നു!

എന്തിനിയുമീപാഴ് വേലയെന്നോര്‍ത്ത്

വില്ലും ശരവും താഴെവയ്ക്കുന്നു അര്‍ജ്ജുനന്‍!

ഇനിയുമൊരങ്കത്തിനു ബാല്യമില്ലാത്തതുകൊണ്ട്

ചമ്മട്ടി വലിച്ചെറിഞ്ഞ്, ഓടക്കുഴല്‍ കൈയ്യിലെടുത്ത്

വൃന്ദാവനം ലക്ഷ്യമാക്കി നടകൊണ്ടു ഭഗവാന്‍!

ദാര്‍ശനികഭാരങ്ങളൊഴിഞ്ഞുപോയതില്‍

ആശ്വാസനിശ്വാസങ്ങളുതിര്‍ത്ത്

ദ്രൗപതീഗൃഹം നോക്കി നടകൊണ്ടൂ അര്‍ജ്ജുനന്‍!

അങ്ങനെ കുരുക്ഷേത്രയുദ്ധം ഒന്നാം ദിവസം

ഒന്നാംനാഴികയില്‍ത്തന്നെ പരിസമാപ്തിയായി!

യമുനാതീരം വിരസതമുറ്റി വിജനമായിത്തീര്‍ന്നത്

കാര്‍വര്‍ണ്ണനറിഞ്ഞില്ല!

ദ്രൗപതിയുടെ അഴിഞ്ഞുലഞ്ഞ കാര്‍കൂന്തല്‍

നരകയറി നിറഞ്ഞത് അര്‍ജ്ജുനനുമറിഞ്ഞില്ല!

2 comments: